മംഗലംഡാം : ഒടുകൂരിലെ റബർ കടയിൽ നിന്നും റബർ ഷീറ്റ് മോഷണം നടത്തിയ പ്രതി പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് മണ്ണൂത്തി മുളയം സ്വദേശിയായ റോയിച്ചൻ (പരുന്ത് റോയ് -51) ആണ് മംഗലം ഡാം പൊലീസിൻ്റെ പിടിയിലായത്. ഒടുകൂരിലെ റബർ കടയിൽ നിന്നും പകൽ സമയത്താണ് ആളില്ലാത്ത സമയം നോക്കി രണ്ട് ദിവസങ്ങളിലായി 73 കിലോ റബർഷീറ്റ് മോഷ്ടിച്ചത്. കടയിൽ വാങ്ങിവെച്ച റബർഷീറ്റിൽ കുറവുള്ളതായി സംശയം തോന്നിയ കട ഉടമ അടുത്തുള്ള കടയിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മംഗലം ഡാം പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ആളെ തിരിച്ചറിയുകയും ആലത്തൂരിലെ രണ്ട് കടകളിലായി മോഷ്ടിച്ച ഷീറ്റ് വിൽപ്പന നടത്തിയതായും കണ്ടെത്തി. രഹസ്യനീക്കത്തിലൂടെ മുളയത്തെ വീട്ടിൽ നിന്നും ഞായറാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ആലത്തൂർ, നെന്മാറ ഉൾപ്പെടെ സംസ്ഥാനത്തെ 12 ഓളം സ്റ്റേഷനുകളിലെ മോഷണ കേസിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഡിവൈഎസ്പി എ.ജെ. ജോൺസൺൻ്റെ നിർദ്ദേശകാരം നെന്മാറ സിഐ എ.പി. അനീഷിൻ്റെ നേതൃത്വത്തിലുള്ള എസ്ഐ എ. രാമചന്ദ്രൻ , ക്രൈം സ്ക്വാഡ് അംഗം ആർ.കെ. കൃഷ്ണദാസ് ‘ എഎസ്ഐ മാരായ എം. എ. അബ്ദുനാസർ, എം. സജീവൻ,സിപിഒ മാരായ സി.ശിവദാസൻ , കെ.മനോജ്, യു.വിനോദ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
