കടം വീട്ടാനെന്ന് മൊഴി, 10 ലക്ഷം പോലീസ് കണ്ടെടുത്തു
ചാലക്കുടി: പോട്ടയിലെ ബാങ്കില്‍ കത്തി കാട്ടി കവർച്ച നടത്തിയയാള്‍ പിടിയില്‍. ചാലക്കുടി ആശാരിക്കാട് സ്വദേശി റിജോ ആന്റണിയാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
ഇയാളില്‍നിന്ന് പത്തുലക്ഷം രൂപ കണ്ടെടുത്തതായാണ് വിവരം. പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. സംഭവം നടന്ന് 36 മണിക്കൂറുകള്‍ക്ക് ശേഷമാണ് മോഷ്ടാവ് പിടിയിലായത്. കടം വീട്ടാനാണ് മോഷണം നടത്തിയതെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. റിജോ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ആഡംബര ജീവിതം നയിക്കുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ആഡംബര ജീവിതമാണ് കടബാധ്യതയുണ്ടാവാനുള്ള കാരണം. വിദേശത്തുനിന്ന് ഭാര്യ അയച്ച പണം റിജോ ധൂർത്തടിച്ചു. ഭാര്യ നാട്ടിലെത്താൻ സമയമായപ്പോലാണ് കടം വീട്ടാനായി ഇയാള്‍ ബാങ്ക് കൊള്ളയടിച്ചത്. സ്വന്തം ബൈക്ക് വ്യാജനമ്ബർ വെച്ചാണ് റിജോ ഉപയോഗിച്ചതെന്നും പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും ഫോണ്‍കോളും പ്രതിയെ പിടികൂടുന്നതില്‍ നിർണായകമായി. പിടിച്ചെടുത്ത പണം ബാങ്കില്‍ നിന്ന് നഷ്ടപ്പെട്ടതുതന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

