തരംമാറ്റ അപേക്ഷകളില്‍ അതിവേഗം തീര്‍പ്പുണ്ടാക്കുന്നതിന് അദാലത്ത് നടത്തും: മന്ത്രി കെ.രാജന്‍

ഇരുപത്തിയഞ്ച് സെന്റ് വരെയുള്ള ഭൂമി സൗജന്യമായി തരം മാറ്റുന്നതിന് ഒക്‌ടോബര്‍ 25 മുതല്‍ നവംബര്‍ 10 വരെ സംസ്ഥാനത്തെ 71 കേന്ദ്രങ്ങളില്‍ അദാലത്ത് നടത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. ഒറ്റപ്പാല-2 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം, ഒറ്റപ്പാലം-പട്ടാമ്പി താലൂക്ക്തല പട്ടയമേള ഉദ്ഘാടനം, ഒറ്റപ്പാലം കോടതി സമുച്ചയത്തിനുള്ള ഭൂമിയുടെ കൈമാറ്റം എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തരം മാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അതിവേഗം തീര്‍പ്പുണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 2026ന് മുന്‍പ് കുടിയായ്മയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തീര്‍പ്പാക്കും. വിവിധ വകുപ്പുകളുടെ കൈയിലുള്ള ഭൂമി പരസ്പര സമ്മതത്തോടെ ഏറ്റെടുക്കാനും വിതരണം ചെയ്യാനും പട്ടയ മിഷന്‍ വഴി റവന്യൂ വകുപ്പിന് കഴിയുന്നുണ്ട്. ഇത്തരത്തില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുത്താണ് ഒറ്റപ്പാലം കോടതിക്ക് നല്‍കാനായത്. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടി സെപ്റ്റംബര്‍ 22ന് പൂര്‍ത്തിയാമ്പോള്‍ 3374 പട്ടയം ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളില്‍ വിതരണം ചെയ്യാനാവുമെന്നും മന്ത്രി പറഞ്ഞു.

ഒറ്റപ്പാലം സി.എസ്.എന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ.കെ.പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.മമ്മിക്കുട്ടി എം.എല്‍.എ മുഖ്യാതിഥിയായി. ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര, ഒറ്റപ്പാലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ജാനകി ദേവി, ഒറ്റപ്പാലം സബ് കളക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *